ഹത്തയിൽ ദീവ (ദുബായ് ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി) നിർമിക്കുന്ന 250 മെഗാവാട്ട് വൈദ്യുതി ഉൽപാദന ശേഷിയുള്ള ജലവൈദ്യുത പദ്ധതിയുടെ 29% പൂർത്തിയായതായി അധികൃതർ അറിയിച്ചു. 2800 കോടിയിലധികം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ജലവൈദ്യുത പദ്ധതിക്ക് 1500 മെഗാവാട്ട് മണിക്കൂർ സംഭരണ ശേഷിയും 80 വർഷം കാലാവധിയുമുണ്ട്.
പദ്ധതിയിലെ മുകൾ ഭാഗത്തുള്ള അണക്കെട്ടിന്റെ 37 മീറ്റർ ഉയരത്തിലുള്ള കോൺക്രീറ്റ് കെട്ടും 500 മീറ്റർ നീളമുള്ള സർവീസ് ടണലുകളും പൂർത്തിയായി. ദീവ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അൽ തായറിന്റെ നേതൃത്വത്തിൽ സ്ഥലം സന്ദർശിച്ചു നിർമാണ പുരോഗതി വിലയിരുത്തി. ജിസിസിയിൽ ഇത്തരത്തിലുള്ള ആദ്യ നിർമാണമാണിത്.
100 ശതമാനം പുനരുപയോഗിക്കാവുന്ന വൈദ്യുതിയാണ് ഇവിടെ ഉൽപാദിപ്പിക്കുക. ഹത്ത അണക്കെട്ടിൽ നിന്ന് 1.2 കി.മീ നീളത്തിലുള്ള ടണലിലൂടെ ടർബൈനിലേക്ക് വെള്ളം ഒഴുക്കി പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്. ഈ ജലം വീണ്ടും മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം സോളർ പാർക്കിൽ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് മുകളിലെ അണക്കെട്ടിലേക്ക് പമ്പ് ചെയ്യും.