റിയാദ്: സൗദി അറേബ്യയിൽ പ്രവാസികൾക്ക് ആറ് തൊഴിൽ മേഖലകൾക്ക് കൂടി തൊഴിൽ നൈപുണ്യ പരീക്ഷ നിർബന്ധമാക്കി. 205 വിദഗ്ധ തൊഴിൽ മേഖലകൾക്കായിരുന്നു യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയിരുന്നത്, എന്നാൽ അതിൽ ആറ് തസ്തികകളെ കൂടി ഉൾപ്പെടുത്തിയാണ് ബുധനാഴ്ച രണ്ടാം ഘട്ട പരീക്ഷ ആരംഭിച്ചത്. വിദഗ്ധ തൊഴിലാളികൾക്ക് യോഗ്യതയും പ്രായോഗിക പരിജ്ഞാനവും ഉണ്ടോ എന്ന് പരിശോധിക്കാനാണ് പരീക്ഷ. അവസാന ഘട്ട പരീക്ഷ അടുത്ത വർഷം ജനുവരിയിലാണ്.
തൊഴിലാളികൾ 500 മുതൽ 2999 വരെ ഉള്ള സ്ഥാപനങ്ങളിലാണ് രണ്ടാം ഘട്ട പരീക്ഷ നടത്തുന്നത്. കാർപെൻറർ, കാർ മെക്കാനിക്ക്, കാർ ഇലക്ട്രീഷ്യൻ, പെയിൻറർ, എ.സി ടെക്നീഷ്യൻ, വെൽഡിങ് എന്നീ ആറ് തൊഴിലുകൾ കൂടിയാണ് പുതുതായി ഉൾപ്പെടുത്തിയത്.
രണ്ട് രീതിയിലാണ് പരീക്ഷ നടത്തുന്നത്. ആദ്യത്തേത് പുതുതായി വരുന്ന വിദഗ്ധ തൊഴിലാളികളെ അവരുടെ രാജ്യങ്ങളിൽ വെച്ച് അന്താരാഷ്ട്ര പരീക്ഷാ കേന്ദ്രങ്ങളുമായി സഹകരിച്ച് സൗദിയിലെത്തുന്നതിന് മുമ്പ് പരീക്ഷക്ക് വിധേയമാക്കും. നിലവിൽ സൗദിയിലുള്ള വിദഗ്ധ ജോലിക്കാരെ രാജ്യത്തുള്ള പരീക്ഷാ കേന്ദ്രങ്ങളുടെ സഹായത്തോടെ പരീക്ഷക്ക് വിധേയമാക്കുന്നതാണ് രണ്ടാമത്തെ രീതി. മൊത്തം 1099 വിദഗ്ധ ജോലികളിലാണ് പരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.