സൗദി: മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ കർശന നിയമ നടപടികൾ ചുമത്തുമെന്ന് മുന്നറിയിപ്പുമായി സൗദി പബ്ലിക് പ്രോസിക്യൂഷൻ. പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്നാണ് പബ്ലിക് പ്രോസിക്യൂഷന്റെ മുന്നറിയിപ്പ്. മറ്റുള്ളവരുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതോ അന്തസ്സിന് കോട്ടം വരുത്തുകയോ അപഹരിക്കുകയോ ചെയ്യുന്ന രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്.
ക്യാമറ ഫോണുകളോ അതുപോലെയുള്ള മറ്റു വസ്തുക്കളോ ദുരുപയോഗം ചെയ്യുകയോ അതുവഴി മറ്റുള്ളവരെ ഉപദ്രവിക്കുകയോ ചെയ്തുകൊണ്ട് വിവിധ വിവര സാങ്കേതിക വിദ്യകളിലൂടെ നിയമം ലംഘിക്കുന്ന ഏതൊരു വ്യക്തിക്കും ഒരു വര്‍ഷം വരെ തടവും അര മില്യണ്‍ റിയാല്‍ വരെ പിഴയും ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന് ചൂണ്ടിക്കാട്ടി. കുറ്റവാളി പ്രായപൂര്‍ത്തിയായിട്ടില്ലെങ്കിൽ, ജുവനൈല്‍ നിയമത്തില്‍ നിര്‍ദ്ദേശിച്ചിട്ടുള്ള പിഴകള്‍ അനുസരിച്ച് ശിക്ഷിക്കപ്പെടുമെന്നും പബ്ലിക് പ്രോസിക്യൂഷന് വ്യക്തമാക്കി.
ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും പങ്കുവയ്ക്കുക എന്നിവ വിവിധ വിവര സാങ്കേതിക വിദ്യകളിലെ നിയമ ലംഘനങ്ങളാണ്.