കോവിഡ് വ്യാപനത്തിനെതിരെ രാജ്യങ്ങൾ കൈക്കൊളളുന്ന നിയന്ത്രണങ്ങൾ പരിഗണിച്ച് 6 രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസ് പുനരാരംഭിക്കാൻ കുവൈറ്റ് തീരുമാനിച്ചു. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, ഈജിപ്ത്, പാകിസ്ഥാൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം.
വിദേശ രാജ്യങ്ങളിൽ നിന്നുള്ളവർക്ക് ഓഗസ്റ്റ് 1 മുതൽ കുവൈറ്റിലേക്ക് പ്രവേശനം അനുവദിച്ചിരുന്നെങ്കിലും ഈ രാജ്യങ്ങളിൽ നിന്ന് നേരിട്ടുള്ള സർവീസ് ആരംഭിച്ചിരുന്നില്ല. കുവൈറ്റ് സർക്കാർ ഏർപ്പെടുത്തിയ കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടാകും വിദേശത്തുള്ളവർക്ക് കുവൈറ്റിലേക്ക് പ്രവേശനം അനുവദിക്കുക. ഇന്ത്യയിൽ നിന്നുള്ള കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റിന് കുവൈറ്റ് ആരോഗ്യമന്ത്രാലയം അംഗീകാരം നൽകിയിട്ടും യാത്രാസൗകര്യമില്ലാതെ മലയാളികളടക്കം ഒത്തിരി ആളുകൾ ബുദ്ധിമുട്ടുന്നുണ്ട്. അവർക്ക് ആശ്വാസം പകരുന്ന ഒരു വാർത്ത കൂടിയാണിത്.