സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദർശിക്കും. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും തുടർച്ചയായി കേരളത്തിൽ നിന്നാണ്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയർന്നിരിക്കുന്ന സാഹചര്യത്തിലാണ് സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി കേരളത്തിലെത്തുന്നത്. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണും എൻസിസി മേധാവി ഡോ. എസ്. കെ. സിങ്ങും ഒപ്പമുണ്ടായിരിക്കും. കേന്ദ്ര മന്ത്രി മൻസൂഖ് മാണ്ഡവ്യ മുഖ്യമന്ത്രി പിണറായി വിജയനുമായും ആരോഗ്യമന്ത്രി വീണ ജോർജുമായും ചർച്ച നടത്തും.
ഓണക്കാലവും ലോക്ഡൗൺ നിയന്ത്രണങ്ങളിലെ ഇളവും കണക്കിലെടുത്ത് കേരളത്തില്‍ വരും ദിവസങ്ങളില്‍ കോവിഡ് കേസുകൾ കൂടുമെന്ന് കേന്ദ്രസംഘം നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. ആർടിപിസിആർ പരിശോധന കൂട്ടണമെന്നും കണ്ടൈൻമെൻറ് നടപടികളിൽ മാറ്റം വരുത്തണമെന്നും വിദഗ്ധ സമിതി നേരത്തെ നിർദേശിച്ചിരുന്നു.
കോവിഡ് പ്രതിരോധ നടപടികൾ മെച്ചപ്പെട്ടിട്ടുണ്ടോയെന്ന് കേന്ദ്രസംഘം വിശദമായി പരിശോധിക്കും. മൂന്നാം തരംഗം തടയാനുള്ള മുന്നൊരുക്കവും വാക്സിൻ വിതരണവുമായി ബന്ധപ്പെട്ട വിവാദങ്ങളും വിശദമായി വിലയിരുത്തം.