ട്രാഫിക് പിഴ അടയ്ക്കാത്ത വിദേശികൾക്ക് കുവൈറ്റിൽ യാത്രാവിലക്ക് ഏർപ്പെടുത്തിയേക്കുമെന്ന് ഗതാഗത വകുപ്പ്. പിഴ അടയ്ക്കാത്ത വിദേശികൾക്കും സ്വദേശികൾക്കും സർക്കാർ സേവനങ്ങൾ നിർത്തിവെയ്ക്കുന്ന കാര്യവും ആഭ്യന്തര മന്ത്രാലയം പരിഗണിക്കുന്നുണ്ടെന്നാണ് സൂചന.
15 ലക്ഷം ദിനാറിലധികമാണ് ഗതാഗത നിയമ ലംഘനത്തിനുള്ള പിഴയിനത്തിൽ സർക്കാരിന് ലഭിക്കാനുള്ളത്. പിഴ അടയ്ക്കാത്തതിന് 40,000 വിദേശികൾക്കെതിരെ കോടതിയിൽ കേസുകൾ ഫയൽ ചെയ്തിരുന്നെങ്കിലും ഇവരിൽ ഭൂരിപക്ഷം ആളുകളും നാടുവിട്ട വകയിൽ ലക്ഷക്കണക്കിന് ദിനാറിന്റെ നഷ്ടം സർക്കാരിന് സംഭവിച്ചതായി ഓഡിറ്റ് ബ്യുറോ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
വലിയ സംഖ്യ പിഴയടക്കേണ്ടവരാണ് നാടുവിട്ടത്. ഇത്തരം ആളുകൾക്ക് നാടുവിടാൻ സൗകര്യം ഒരുക്കിക്കൊടുക്കുന്നവരെ കണ്ടെത്തണം എന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. നഷ്ട്ടപ്പെട്ട സംഖ്യ വീണ്ടുകിട്ടുന്നതിനാവശ്യമായ തുടർനടപടികൾ നീതിന്യായ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നുണ്ടാകണമെന്ന് ആവശ്യപ്പെട്ടതിനെത്തുടർന്നാണ് നിയമപരിഷ്കരണത്തിന് മന്ത്രാലയം ഒരുങ്ങുന്നത്.