സൗദിയിൽ ഓഗസ്റ്റ് ഒന്ന് മുതൽ പുറത്തിറങ്ങുന്നതിന് തവക്കൽനയിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാക്കും. പൊതു സ്ഥലങ്ങളിൽ സഞ്ചരിക്കുന്നതിനും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിൽ പ്രവേശിക്കുന്നതിനും ആപ്ലിക്കേഷനിലെ ഇമ്മ്യൂൺ സ്റ്റാറ്റസ് നിർബന്ധമാണ്.
ഓഗസ്റ്റ് ഒന്ന് മുതൽ നിയമം പ്രാബല്യത്തിൽ വരുമെന്ന് മാസങ്ങൾക്ക് മുൻപ് തന്നെ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. പൊതു ഇടങ്ങളിൽ പ്രവേശിക്കുന്നതിന് പ്രതിരോധശേഷി ആർജിച്ചുവെന്ന തെളിവ് നിർബന്ധമാക്കിക്കൊണ്ടുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ് പ്രാബല്യത്തിലാവാൻ ഇനി അതികം ദിവസങ്ങളില്ല.
നിയമം പ്രാബല്യത്തിൽ വരുന്നതോടെ പൊതു ഇടങ്ങളിൽ സഞ്ചരിക്കുന്നതിനും പ്രവേശിക്കുന്നതിനും തവക്കൽക്കനയിലെ സ്റ്റാറ്റസ് നിർബന്ധമാകും. വ്യക്തികളുടെ ആരോഗ്യസ്ഥിതി വ്യക്തമാക്കുന്ന ആപ്പിലെ കടുംപച്ച നിറത്തിലുള്ള ഇമ്മ്യൂൺ സ്റ്റാറ്റസ് മാത്രമായിരിക്കും പ്രവേശനത്തിനുള്ള ഏക മാനദണ്ഡം. രണ്ട് ഡോസ് വാക്‌സിനും പൂർത്തിയാക്കിയവർ, ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ച് ആറ് മാസം പിന്നിടാത്തവർ, കോവിഡ് ഭേദമായി ആറ് മാസം പിന്നിടാത്തവർ എന്നിവർക്കാണ് ആപ്ലിക്കേഷനിൽ ഇമ്മ്യൂൺ സ്റ്റാറ്റസ് ലഭിക്കുക.
എന്നാൽ രാജ്യത്തിന് പുറത്തു നിന്ന് വാക്‌സിൻ സ്വീകരിച്ച് സൗദിയിലെത്തിയിട്ടും സാങ്കേതിക പ്രശ്നങ്ങളെത്തുടർന്ന് ആപ്പ് അപ്ഡേറ്റ് ആവാത്ത പ്രവാസികൾക്ക് ഈ കർശന നടപടി പ്രയാസം സൃഷ്ടിക്കും. ഇത്തരക്കാർക്ക് വാക്‌സിൻ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനുള്ള സൗകര്യം ഉടൻ ഒരുക്കുമെന്നും സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.